Thursday, December 3, 2009

സുഗന്ധവ്യഞ്ജനങ്ങളും ആസിയാനും


(മറ്റൊരാവശ്യത്തിന് എഴുതിയത്)

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. സുഗന്ധ വ്യജ്ഞനങ്ങൾ ബി.സി. 1500 മുതൽ തന്നെ കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. റോമക്കാർ, ഗ്രീക്കുകാർ  ചൈനക്കാർ തുടങ്ങി പല പ്രാചീന സാമ്രാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടുവാൻ കേരളത്തിലെ രാജാക്കന്മാർക്ക് സാധിച്ചിരുന്നു. ബൈബിൾ, പ്ലീനിയുടെയും, ടോളമിയുടെയും മാർക്കോ പോളോയുടെയും ഗ്രന്ഥങ്ങളിൽ കേരളവും ഇവിടത്തെ വിളകളും സ്ഥാനം പിടിച്ചിരുന്നു.
            ഇതുകൊണ്ടെല്ലാം തന്നെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പണ്ട് മുതൽ തന്നെ നാണ്യവിളകളിൽ അടിസ്ഥാനമാക്കിയതായിരുന്നു എന്ന് നിസംശയം പറയാം. ഇപ്പോൾ ഇന്ത്യ കരാൾ ഒപ്പിട്ടിരിക്കുന്ന ആസിയാൻ രാജ്യങ്ങളിൽ പലതും കേരളം പോലെ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് നാണ്യവിളകളും ഉത്പാദിപ്പിക്കുന്നവയാണ്. രാജ്യങ്ങളിലെ കൂടിയ ഉത്പാദനശേഷിയും കുറഞ്ഞ ഉത്പാദനചിലവും മൂലം ഇറക്കുമതി ചുങ്കമില്ലെങ്കിൽ കേരളത്തിലെ ഉത്പന്നങ്ങളുടെ വിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് തന്നെയാണ് കേരളത്തിലെ കർഷകർ ഭയക്കുന്നതും.
കേരളത്തിലെ സുഗന്ധവ്യഞ്ജന കർഷകർക്ക് എങ്ങനെ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം. കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്ക് പ്രധാന കാരണം ആസിയാൻ കരാറ് അല്ല എന്നതാണ് സത്യം. അശാസ്ത്രീയമായ കൃഷി രീതികളും തൊഴിലാളി ക്ഷാമവും വിത്തുകളുടെ അല്ലെങ്കിൽ തൈകളുടെ ഗുണനിലവാരമില്ലായ്മയും അപ്രായോഗികമായ രാസവള കീടനാശിനി പ്രയോഗങ്ങളും ആണ്. അതേപോലെ തന്നെ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ വിപണന നടത്തുന്നതിലെ പ്രശ്നങ്ങളും ഈ പ്രതിസന്ധിക്ക് കാരണമാണ്.
ഇന്ന് കേരളത്തിലെ കർഷകതൊഴിലാളിക്ഷാമമവും ഉയർന്ന പ്രതിഫലവുമാണ് ഉത്പാദനച്ചിലവ്  ഒരു പരിധി വരെ വർദ്ധിപ്പിക്കുന്നത്. സർക്കാർ സഹായത്തോടെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് ചെറുകിട കർഷകരുടെയിടയിൽ യന്ത്രവത്കരണം നടപ്പാക്കണം. ഇത്തരം ചെറുകിട കർഷകരുടെയിടയിൽ സഹകരണ സംഘങ്ങളിലൂടെ യന്ത്രങ്ങളും മറ്റ് മൂലധന സഹായങ്ങളും നൽകുകയും ചെയ്യുന്നത് ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും. അതേപോലെ അമിതമായ രാസവളപ്രയോഗങ്ങൾ ഇല്ലാതെയാക്കി കർഷകന് സ്വയം ഉത്പാദിപ്പിക്കാവുന്ന ജൈവവളങ്ങളുടെ ഉപയോഗവും ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും. ജൈവവളങ്ങളുടെ ഉപയോഗം ഏലം മുതലായ വിളകൾക്ക് രാസവളങ്ങളേക്കാൾ ഗുണം ചെയ്യും എന്നതിനാൽ അവയുടെ വികേന്ദ്രീകൃത ഉത്പാദനത്തിന് കർഷക സഹകരണ സംഘങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അതേപോലെ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയോ നമ്മുടെ ഗവേഷണകേന്ദ്രങ്ങളിൽ വികസിപ്പിക്കുകയോ ചെയ്താൽ ഉത്പാദനം വർദ്ധിപ്പിക്കുവാൻ സാധിക്കും. ഇതോടൊപ്പം തന്നെ തുള്ളിനന, പ്രിസിഷൻ ഫാമിങ്ങ് മുതലായവ പ്രോത്സാഹിപ്പിക്കുകയും ഇത്തരം കൃഷി രീതികൾ അവലംബിക്കുവാനുള്ള ആദ്യകാല മൂലധനം സർക്കാർ സബ്സീഡിയായി നൽകുന്നത്, ചെറുകിട, ഇടത്തരം കർഷകരെ ആധുനിക കൃഷിരീതികളിലേക്ക് തിരിയുവാൻ സഹായിക്കും.
കർഷകരുടെയിടെയിലെ കൃഷിസംബന്ധമായ തെറ്റിദ്ധാരണകൾ നീക്കുന്നതിനും കാർഷിക വാർത്തകളും വിത്തിനങ്ങളും സാങ്കേതിക വിദ്യകളും അവരിലേക്ക് എത്തിക്കുന്നതിനും സഹകരണസംഘങ്ങളിൽ ഇൻഫോർമേഷൻ സെന്ററുകൾ തുടങ്ങാവുന്നതാണ്.
സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉയർന്ന വില കിട്ടുവാനുള്ള ഒരു മാർഗമാണ് മൂല്യവർദ്ധനവും അവയുടെ കയറ്റുമതിയും. എന്നാൽ ഇത്തരം മൂല്യവർദ്ധനത്തിനുള്ള ചിലവും കയറ്റുമതിയുടെ ബുദ്ധിമുട്ടുകളും ഇന്ന് വൻകിട കർഷകരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്. എന്നാൽ മുൻപ് പറഞ്ഞ രീതിയിൽ സഹകരണ സംഘങ്ങളിലൂടെ മൂല്യവർദ്ധനം നടത്താവുന്നതാണ്. ആയുർവേദ സൌന്ദര്യ വർദ്ധക ഉത്പന്നങ്ങൾക്കും മരുന്നുകൾക്കും ഇന്ന് ലോകമെമ്പാടും വളരെയധികം ആവശ്യക്കാരുണ്ട്. അവ മരുന്നുകളായോ അല്ലെങ്കിൽ അസംസ്കൃത വസ്തുക്കളായോ വിദേശ മാർക്കറ്റുകളിൽ എത്തിക്കുവാൻ സാധിച്ചാൽ ഇപ്പോഴുള്ളതിലും വളരെയധികം വിദേശനാണ്യം നമ്മുടെ നാടിന് ലഭിക്കും.ഇത്തരത്തിലുള്ള ഔഷധ നിർമ്മാണത്തിന് വളരെയധികം ഗവേഷണം ആവശ്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് വളരെ നന്നായിരിക്കും. സുഗന്ധവ്യഞ്ജന കയറ്റുമതി ഇടനിലക്കാരില്ലാതെ സർക്കാർ സഹായത്തോടെ നടത്തുവാനുള്ള സഹായങ്ങളും ലൈസൻസും ലഭിച്ചാൽ കാർഷിക സഹകരണ സംഘങ്ങൾക്ക് ഇവ കയറ്റുമതി ചെയ്യുവാൻ പ്രയാസമുണ്ടാകില്ല.

5 comments:

Liju Kuriakose said...

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്.

Unknown said...

പക്ഷെ അച്ചായാ ഇന്ന് പലതിന്റെയും കുത്തകപോലും സായിപ്പ് കൊണ്ട് പോയിരിക്കുവാണ്.

Liju Kuriakose said...

athu nammude kazhivukedu thanne alle?

sm sadique said...

നമ്മുടെ കഴിവുകേടോ അതോ അവരുടെ ആക്രാന്തമോ?
പണ്ട് കാലം മുതൽ പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറി കവാത്ത് നടത്തുകയുമായിരുന്നല്ലോ അവരുടെ പതിവ്?
ഇന്നും തുടരുന്നു മറ്റ് പല തരത്തിൽ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

പഞ്ചാരക്കുട്ടന്റെ തല്ല്കൊള്ളിത്തരങ്ങളിലേക്ക് സ്വാഗതം