Thursday, December 3, 2009

സുഗന്ധവ്യഞ്ജനങ്ങളും ആസിയാനും


(മറ്റൊരാവശ്യത്തിന് എഴുതിയത്)

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. സുഗന്ധ വ്യജ്ഞനങ്ങൾ ബി.സി. 1500 മുതൽ തന്നെ കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. റോമക്കാർ, ഗ്രീക്കുകാർ  ചൈനക്കാർ തുടങ്ങി പല പ്രാചീന സാമ്രാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടുവാൻ കേരളത്തിലെ രാജാക്കന്മാർക്ക് സാധിച്ചിരുന്നു. ബൈബിൾ, പ്ലീനിയുടെയും, ടോളമിയുടെയും മാർക്കോ പോളോയുടെയും ഗ്രന്ഥങ്ങളിൽ കേരളവും ഇവിടത്തെ വിളകളും സ്ഥാനം പിടിച്ചിരുന്നു.
            ഇതുകൊണ്ടെല്ലാം തന്നെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പണ്ട് മുതൽ തന്നെ നാണ്യവിളകളിൽ അടിസ്ഥാനമാക്കിയതായിരുന്നു എന്ന് നിസംശയം പറയാം. ഇപ്പോൾ ഇന്ത്യ കരാൾ ഒപ്പിട്ടിരിക്കുന്ന ആസിയാൻ രാജ്യങ്ങളിൽ പലതും കേരളം പോലെ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് നാണ്യവിളകളും ഉത്പാദിപ്പിക്കുന്നവയാണ്. രാജ്യങ്ങളിലെ കൂടിയ ഉത്പാദനശേഷിയും കുറഞ്ഞ ഉത്പാദനചിലവും മൂലം ഇറക്കുമതി ചുങ്കമില്ലെങ്കിൽ കേരളത്തിലെ ഉത്പന്നങ്ങളുടെ വിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് തന്നെയാണ് കേരളത്തിലെ കർഷകർ ഭയക്കുന്നതും.
കേരളത്തിലെ സുഗന്ധവ്യഞ്ജന കർഷകർക്ക് എങ്ങനെ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം. കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്ക് പ്രധാന കാരണം ആസിയാൻ കരാറ് അല്ല എന്നതാണ് സത്യം. അശാസ്ത്രീയമായ കൃഷി രീതികളും തൊഴിലാളി ക്ഷാമവും വിത്തുകളുടെ അല്ലെങ്കിൽ തൈകളുടെ ഗുണനിലവാരമില്ലായ്മയും അപ്രായോഗികമായ രാസവള കീടനാശിനി പ്രയോഗങ്ങളും ആണ്. അതേപോലെ തന്നെ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ വിപണന നടത്തുന്നതിലെ പ്രശ്നങ്ങളും ഈ പ്രതിസന്ധിക്ക് കാരണമാണ്.
ഇന്ന് കേരളത്തിലെ കർഷകതൊഴിലാളിക്ഷാമമവും ഉയർന്ന പ്രതിഫലവുമാണ് ഉത്പാദനച്ചിലവ്  ഒരു പരിധി വരെ വർദ്ധിപ്പിക്കുന്നത്. സർക്കാർ സഹായത്തോടെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് ചെറുകിട കർഷകരുടെയിടയിൽ യന്ത്രവത്കരണം നടപ്പാക്കണം. ഇത്തരം ചെറുകിട കർഷകരുടെയിടയിൽ സഹകരണ സംഘങ്ങളിലൂടെ യന്ത്രങ്ങളും മറ്റ് മൂലധന സഹായങ്ങളും നൽകുകയും ചെയ്യുന്നത് ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും. അതേപോലെ അമിതമായ രാസവളപ്രയോഗങ്ങൾ ഇല്ലാതെയാക്കി കർഷകന് സ്വയം ഉത്പാദിപ്പിക്കാവുന്ന ജൈവവളങ്ങളുടെ ഉപയോഗവും ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും. ജൈവവളങ്ങളുടെ ഉപയോഗം ഏലം മുതലായ വിളകൾക്ക് രാസവളങ്ങളേക്കാൾ ഗുണം ചെയ്യും എന്നതിനാൽ അവയുടെ വികേന്ദ്രീകൃത ഉത്പാദനത്തിന് കർഷക സഹകരണ സംഘങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അതേപോലെ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയോ നമ്മുടെ ഗവേഷണകേന്ദ്രങ്ങളിൽ വികസിപ്പിക്കുകയോ ചെയ്താൽ ഉത്പാദനം വർദ്ധിപ്പിക്കുവാൻ സാധിക്കും. ഇതോടൊപ്പം തന്നെ തുള്ളിനന, പ്രിസിഷൻ ഫാമിങ്ങ് മുതലായവ പ്രോത്സാഹിപ്പിക്കുകയും ഇത്തരം കൃഷി രീതികൾ അവലംബിക്കുവാനുള്ള ആദ്യകാല മൂലധനം സർക്കാർ സബ്സീഡിയായി നൽകുന്നത്, ചെറുകിട, ഇടത്തരം കർഷകരെ ആധുനിക കൃഷിരീതികളിലേക്ക് തിരിയുവാൻ സഹായിക്കും.
കർഷകരുടെയിടെയിലെ കൃഷിസംബന്ധമായ തെറ്റിദ്ധാരണകൾ നീക്കുന്നതിനും കാർഷിക വാർത്തകളും വിത്തിനങ്ങളും സാങ്കേതിക വിദ്യകളും അവരിലേക്ക് എത്തിക്കുന്നതിനും സഹകരണസംഘങ്ങളിൽ ഇൻഫോർമേഷൻ സെന്ററുകൾ തുടങ്ങാവുന്നതാണ്.
സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉയർന്ന വില കിട്ടുവാനുള്ള ഒരു മാർഗമാണ് മൂല്യവർദ്ധനവും അവയുടെ കയറ്റുമതിയും. എന്നാൽ ഇത്തരം മൂല്യവർദ്ധനത്തിനുള്ള ചിലവും കയറ്റുമതിയുടെ ബുദ്ധിമുട്ടുകളും ഇന്ന് വൻകിട കർഷകരുടെ ഇടയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ്. എന്നാൽ മുൻപ് പറഞ്ഞ രീതിയിൽ സഹകരണ സംഘങ്ങളിലൂടെ മൂല്യവർദ്ധനം നടത്താവുന്നതാണ്. ആയുർവേദ സൌന്ദര്യ വർദ്ധക ഉത്പന്നങ്ങൾക്കും മരുന്നുകൾക്കും ഇന്ന് ലോകമെമ്പാടും വളരെയധികം ആവശ്യക്കാരുണ്ട്. അവ മരുന്നുകളായോ അല്ലെങ്കിൽ അസംസ്കൃത വസ്തുക്കളായോ വിദേശ മാർക്കറ്റുകളിൽ എത്തിക്കുവാൻ സാധിച്ചാൽ ഇപ്പോഴുള്ളതിലും വളരെയധികം വിദേശനാണ്യം നമ്മുടെ നാടിന് ലഭിക്കും.ഇത്തരത്തിലുള്ള ഔഷധ നിർമ്മാണത്തിന് വളരെയധികം ഗവേഷണം ആവശ്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് വളരെ നന്നായിരിക്കും. സുഗന്ധവ്യഞ്ജന കയറ്റുമതി ഇടനിലക്കാരില്ലാതെ സർക്കാർ സഹായത്തോടെ നടത്തുവാനുള്ള സഹായങ്ങളും ലൈസൻസും ലഭിച്ചാൽ കാർഷിക സഹകരണ സംഘങ്ങൾക്ക് ഇവ കയറ്റുമതി ചെയ്യുവാൻ പ്രയാസമുണ്ടാകില്ല.

Monday, November 23, 2009

ആസിയാൻ കരാറും കർഷകരും

അസോസിയേഷൻ ഓഫ് സൌത്ത് ഇസ്റ്റ് ഏഷ്യൻ നേഷൻസ് എന്ന ആസിയാൻ, ദക്ഷിണപുർവ്വ ഏഷ്യയിലെ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മ ചൈന, അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ഇതേ രീതിയിൽ ഇന്ത്യയുമായി അടുത്ത കാലത്ത് ഒപ്പിട്ട സ്വതന്ത്രവ്യാപാരകരാർ വളരെയധികം വിമർശനങ്ങൾ നേരിട്ടെങ്കിലും രണ്ടായിരത്തിപ്പത്തോടെ പ്രാബല്യത്തിൽ വരും.

ഈ കരാർ മൂലം ഇന്ത്യക്ക് ഇപ്പോഴീ രാജ്യങ്ങളോടുള്ളതിലും വളരെയധികം വ്യാപാരം താരിഫുകളില്ലാതെ നടത്തുവാൻ സാധിക്കും. അത് ഇന്ത്യക്കും അതേപോലെ ആസിയാൻ രാജ്യങ്ങൾക്കും പല ഗുണങ്ങളും ഉണ്ടാവും. എന്നാൽ കേരളത്തിന് പ്രത്യേകിച്ച് കേരളത്തിലെ കാർഷിക മേഖലക്ക് പല ദോഷങ്ങൾ ഈ കരാർ മൂലം ഉണ്ടാകും. എന്നാൽ ഈ കരാർ ഒപ്പിട്ടുകഴിഞ്ഞതിനാൽ ഇനി അവയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല. കേരളത്തിലെ കർഷകർക്ക് എങ്ങനെ ഈ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം.

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. ചരിത്രാതീത കാലമുതൽ തന്നെ പല സുഗന്ധവ്യഞ്ജനങ്ങളും കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈ സുഗന്ധ വ്യജ്ഞനങ്ങൾ പണ്ട് കാലങ്ങളിൽ ഈജിപ്തിൽ നിന്ന് പോലും വന്ന് വാങ്ങിയിരുന്നു.
ബ്രിട്ടിഷ് അധിവേശകാലത്ത് റബ്ബറും ഒരു വിളയായി കേരളത്തിൽ കൃഷി ചെയ്ത് തുടങ്ങി.
ഇതുകൊണ്ടെല്ലാം തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പണ്ട് മുതൽ തന്നെ ഈ നാണ്യവിളകളിൽ അടിസ്ഥാനമാക്കിയതായിരുന്നു. ആസിയാൻ രാജ്യങ്ങളിൽ പലതും കേരളം പോലെ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് നാണ്യവിളകളും ഉത്പാദിപ്പിക്കുന്നവയാണ്. ഈ രാജ്യങ്ങളിലെ കൂടിയ ഉത്പാദനശേഷിയും കുറഞ്ഞ ഉത്പാദനചിലവും മൂലം നികുതിയില്ലെങ്കിൽ കേരളത്തിലെ ഉത്പന്നങ്ങളുടെ വിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് തന്നെയാണ് കേരളത്തിലെ കർഷകർ ഭയക്കുന്നതും.

എന്നാൽ ആഗോളികരണത്തിന്റെ ഈ കാലഘട്ടത്തിൽ കേരളത്തിലെ വില എന്നതിലപ്പുറം ലോക കമ്പോളത്തിൽ ഈ രാജ്യങ്ങളിലെ ഉത്പന്നങ്ങളുമായി മത്സരിക്കണമെങ്കിൽ ആ രാജ്യങ്ങളിലെപ്പോലെ തന്നെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉത്പാദനച്ചിലവ് കുറക്കുകയും വേണം. അതുകൊണ്ട് തന്നെ ഇത്തരം കരാറുകളെ എതിർക്കുന്നതിന് പകരം കേരളത്തിലെ ഉത്പന്നങ്ങളെ ആഗോള വിപണിക്ക് അനുയോജ്യമായ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഒരു രീതി അത്യന്താപേക്ഷിതമാണ്.

എന്നാൽ വ്യവസായത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയിൽ നിന്ന് മാറി കൃഷിക്ക് പ്രാധാന്യം കൂട്ടിയുള്ള ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സർക്കാർ സഹായത്തോടെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് ചെറുകിട കർഷകരുടെയിടയിൽ യന്ത്രവത്കരണം നടപ്പാക്കണം. ഇത്തരം ചെറുകിട കർഷകരുടെയിടയിൽ സഹകരണ സംഘങ്ങളിലൂടെ യന്ത്രങ്ങളും മറ്റ് മൂലധന സഹായങ്ങളും നൽകുകയും ചെയ്യുന്നത് ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും.

അതേപോലെ തുള്ളിനനയും പ്രിസിഷൻ ഫാമിങും പ്രോത്സാഹിപ്പിക്കുകയും ഇവയുടെ ആദ്യകാല മൂലധന നിക്ഷേപം സബ്സിഡികളിലൂടെ കുറയ്ക്കുകയും അത്തരം കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കും. തമിഴ്നാട് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാകാവുന്നതാണ്. പ്രിസിഷൻ ഫാമിങ്ങിലൂടെ മാത്രം 10 ശതമാനത്തോളം വിളവ് വർദ്ധിപ്പിക്കുവാനും വളം ജലം മുതലായവയുടെ ദുരുപയോഗം കുറക്കുവാ‍നും തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലേയും ധർമ്മപുരിയിലേയും കർഷകർക്ക് സാധിച്ചു എന്നത് കേരള കർഷകർക്ക് ഒരു മാതൃകയാണ്. കേരളത്തിലെ കർഷകർ ഇന്നും വിളവ് വർദ്ധിപ്പിക്കുവാൻ കൂടുതൽ വളം എന്ന മന്ത്രമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്. ഇത്തരം ആധുനിക കൃഷിയുടെ പ്രോത്സാഹനം കേരളത്തിന്റെ നാണ്യവിളകളേയും സഹായിക്കും.

ഇന്ന് കേരളത്തിലെ കർഷകതൊഴിലാളിക്ഷാമമവും ഉയർന്ന പ്രതിഫലവുമാണ് ഉത്പാദനച്ചിലവ്  ഒരു പരിധി വരെ വർദ്ധിപ്പിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ യന്ത്രവത്കരണമാണ് ഈ പ്രശനത്തിനുള്ള ഏക പരിഹാരം. അതേസമയം അമിതമായ രാസവളപ്രയോഗങ്ങൾ ഇല്ലാതെയാക്കി കർഷകന് സ്വയം ഉത്പാദിപ്പിക്കാവുന്ന ജൈവവളങ്ങളുടെ ഉപയോഗവും ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും.



തുടരും...

അവലംബം

http://ml.wikipedia.org/wiki/Indo-Asean_trade_treaty
http://sify.com/finance/india-asean-free-trade-agreement-to-come-into-force-in-january-2010-news-news-jlxsudjajdj.html
http://www.business-standard.com/india/news/gom-to-address-kerala-farmers-concernsindia-asean-pact/364924/
http://www.indiatogether.org/2007/jul/agr-tradefarm.htm
http://www.financialexpress.com/news/column-why-kerala-opposes-asean-fta/496137/
http://www.financialexpress.com/news/asean-fta-wont-hurt-kerala-farmers/509584/
http://www.centad.org/tradenews_776.asp
http://en.wikipedia.org/wiki/ASEAN
കർഷകശ്രീ മാസികയുടെ വിവിധ ലക്കങ്ങൾ

Saturday, September 19, 2009

ചില കൃഷിക്കാഴ്ചകൾ


ആദ്യം ഒരു വാഴക്കുലയായിക്കോട്ടെ, നല്ല ഒരു ഞാലിപ്പൂവൻ കുല. ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തത്.


ഇനി എന്റെ മുയലുകളാവട്ടെ, എന്റെ സ്വർഗ്ഗത്തിലെ മാലാഖമാർ


അടുത്തത് എന്റെ കോഴികൾ


പച്ചക്കറികളിലേക്ക് കടക്കാം ആദ്യം വെണ്ട


ഇനി വഴുതന


ഇനിയൊരു അത്ഭുത സസ്യം,
ഹരിനീലതൃണങ്ങൾ കീഴിരുന്നരുളും പട്ടുവിരിപ്പുമായി അസോള


വാഴയിലേക്ക് തിരികെ വരാം. ഇതാ ഒരു പാളേങ്കോടൻ കുല



Friday, September 18, 2009

പുതിയൊരു തുടക്കം

ഞാനൊരു കർഷകനാണോ എന്ന ചോദ്യം ഈ തുടക്കത്തിൽ തന്നെ നിങ്ങൾ ചോദിച്ചേക്കാം, പക്ഷെ അങ്ങനെയല്ലാത്തവരാരുണ്ട് എന്നൊരു മറുചോദ്യം ചോദിച്ച് തുടങ്ങുന്നു

ച്ചായന്റെ മൂന്നാമത്തെ ബ്ലോഗ് ആണിത്. ജയറാം ഒരു സിനിമയിൽ പറയുന്നപോലെ എനിക്ക് പാട്രിമണി ആയി കിട്ടിയ ഒരു സന്തോഷം(തീർച്ചയായും ഹോബി അല്ല, ഒരു സന്തോഷം) ആണ് കൃഷി. എന്ന് വെച്ച് ഏക്കർകണക്കിന്‌ സ്ഥലത്ത് ഏലവും റബ്ബറും ഒന്നും കൃഷിചെയ്യുന്ന ഒരു കാഞ്ഞിരപ്പള്ളി അച്ചായനല്ല ഞാൻ, എന്നുവച്ച് ഉള്ള സ്ഥലത്ത് രാവിലെ മുതൽ വൈകുന്ന വരെ കിളച്ച് മണ്ണ് പൊന്നാക്കുന്ന കുടിയാറ്റക്കർഷകനച്ചായനുമല്ല. ഞാൻ കഴിക്കുന്നതിൽ കുറച്ചെങ്കിലും സ്വന്തമായി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ചങ്ങനാശ്ശേരി അച്ചായനാണ് ഞാൻ. ഈ ബ്ലോഗിൽ നിങ്ങൾക്ക് കൃഷിയുടെ പാഠങ്ങളോ വിജയഗാഥകളോ ഒന്നും എനിക്ക് പറയാനുണ്ടാവില്ല. ചില കാഴ്ചകൾ, കാഴ്ചപ്പാടുകൾ, സന്തോഷങ്ങൾ മാത്രം.

ഭൂമിക്കൊരു ചരമഗീതം ആലപിക്കാൻ തയ്യാറല്ലാത്ത ഒരു സാധാരണക്കാരന്റെ കാർഷികക്കാഴ്ചകൾ!